പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് ഇന്ത്യാ സഖ്യം. നിതീഷ് കുമാറിന്റെ ഇരുപതുവർഷത്തെ ഭരണത്തിന് കടിഞ്ഞാണിടാൻ കച്ചകെട്ടിയിറങ്ങിയ രാഹുൽ ഗാന്ധിക്കും തേജ്വസി യാദവിനും തൊട്ടതെല്ലാം പിഴയ്ക്കുന്ന കാഴ്ച്ചയാണ് ബിഹാറിൽ കാണാൻ കഴിയുന്നത്.
തങ്ങളുടെ സഖ്യത്തിന്റെ സ്ഥാനാർഥികൾ ലീഡു നിലയിൽ ബഹുദൂരം പിന്നിൽ പോകുന്നത് നോക്കി നിൽക്കാനെ അവർക്ക് കഴിയുന്നുള്ളൂ. എസ്ഐആർ, വോട്ട് മോഷണം, അഴിമതി തുടങ്ങിയ ആരോപണങ്ങൾ ഉയർത്തി മഹാസഖ്യം പ്രചാരണം കൊഴുപ്പിച്ചെങ്കിലും നിതീഷിനും എൻഡിഎയ്ക്കും തടയിടാൻ അതു പോരായിരുന്നു.
കോൺഗ്രസിനും ആർജെഡിക്കും കഴിഞ്ഞ തവണ നേടിയ സീറ്റുപോലും ഇത്തവണ നിലനിർത്താൻ കഴിഞ്ഞില്ല. പ്രതിപക്ഷം അധികാരത്തിലെത്തിയാല്‍ ജംഗിള്‍ രാജ് മടങ്ങിവരുമെന്ന് എന്‍ഡിഎ ആവര്‍ത്തിച്ചു. ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് വൈകുന്നേരം ആറിനുശേഷം ആർക്കും പുറത്തിറങ്ങാൻ കഴിയാതിരുന്ന കാലം ഉണ്ടായിരുന്നു.
ആത് ആരും മറക്കരുതെന്നും അമിത് ഷാ ഉൾപ്പടെയുള്ളവർ ആവർത്തിച്ചു പറഞ്ഞിരുന്നു. എന്നാൽ ഇതിനെ പ്രതിരോധിക്കാൻ ഇന്ത്യാ സഖ്യത്തിനു കഴിയാതെ പോയി. വ്യാജ മദ്യം നിർമിച്ചതിന്റെ പേരിൽ ജയിലിൽ കിടക്കുന്നത് പിന്നോക്ക വിഭാഗത്തിൽപ്പെട്ടവരാണെന്നും തങ്ങൾ അധികാരത്തിൽവന്നാൽ അവരെ മോചിപ്പിക്കുമെന്ന് തേജ്വസി പ്രഖ്യാപിച്ചിരുന്നു.
ഇവർ പുറത്തിറങ്ങിയാൽ സംസ്ഥാനത്ത് മദ്യം ഒഴുകുമെന്ന വിലയിരുത്തൽ സ്ത്രീ വോട്ടർമാരുടെ ഇടയിൽ ഉണ്ടാവുകയും അവർ നിതീഷിനെ പിന്തുണയ്ക്കുകയുമായിരുന്നു. തേജസ്വി യാദവിന്റെ കരുത്തിലായിരുന്നു ഇന്ത്യാ സഖ്യത്തിന്റെ നിലനിൽപ്പ്. യുവ വോട്ടർമാർക്കിടയിലെ തേജസ്വിയുടെ സ്വീകാര്യതയും മറ്റും വോട്ടായി മാറുമെന്ന് പ്രതീക്ഷിക്കപ്പെട്ടുവെങ്കിലും അത് നടന്നില്ല.
മുസ്ലീം, യാദവ വോട്ടുബാങ്കിനെ ആശ്രയിച്ചുനിന്ന ആര്‍ജെഡിക്ക് ഇക്കാലങ്ങളില്‍ അവരുടെ അടിത്തറ വിപുലപ്പെടുത്താന്‍ കഴിയാതെ പോയതും പരാജയത്തിനു കാരണമായി. സഖ്യമായിരിക്കെ തന്നെ പതിനഞ്ചോളം സീറ്റിൽ ഇന്ത്യാസഖ്യത്തിലെ പാർട്ടികൾ തമ്മിൽ സൗഹൃദ മത്സരം നടന്നതും വിനയായി.
മുകേഷ് സാഹ്നിയെ ഉപമുഖ്യമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിച്ച് നിഷാദ് സമുദായത്തിന്റെയും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെയും വോട്ട് ബാങ്ക് പ്രതീക്ഷിച്ചെങ്കിലും അത് വോട്ടായി മാറിയില്ല. തുടക്കത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വിയെ ഉയർത്തിക്കാട്ടാൻ കോൺഗ്രസ് വിസമ്മതിച്ചതും സഖ്യത്തിൽ കല്ലുകടിയായി.
ജന്‍ സുരാജ് പാര്‍ട്ടിയും ഒവൈസിയുടെ എഐഎംഐഎമ്മും ആര്‍ജെഡിയുടെയും കോണ്‍ഗ്രസിന്റെയും വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്തി. ഇത് എന്‍ഡിഎയ്ക്ക് ഗുണകരമായി മാറി.